വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖഷാം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ആണവ പരിശോധനകൾക്ക് തയാറാകാത്ത ഇറാനെ ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിന് റഫർ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോർജ ഏജൻസി പാസാക്കി. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയാറാക്കിയത്. ചൈനയും റഷ്യയും ഇറാനും പ്രമേയത്തെ എതിർത്തു. പ്രമേയം ഇരട്ടത്താപ്പാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് പറഞ്ഞു.
ഇറാനിലെ ചബഹാർ മുതൽ ഒമാൻ ഉൾക്കടലിന്റെയും അറേബ്യൻ കടലിന്റെയും ഭാഗങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു നിയന്ത്രിത മേഖല ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു. നിയന്ത്രിത മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്നും ഐആർജിസി വ്യക്തമാക്കി.






