ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഡല്‍ഹിയിലെ സത്യ നികേതന്‍ പ്രദേശത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ടു പേരെ പുറത്തെത്തിച്ചിരുന്നു. ഇതിലൊരാളുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ആൺകുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് പേയിങ് ഗസ്റ്റായി താമസിക്കാനുള്ള സൗകര്യം നല്‍കിയിരുന്ന കെട്ടിടമാണ് തകര്‍ന്നത്. 20-25ഓളം പേര് അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. കെട്ടിടത്തിന്റെ ഉടമയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ഏകദേശം അമ്പത് വര്‍ഷത്തോളം കാലപ്പഴക്കമുള്ള കെട്ടിടമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ്, എന്‍ഡിആര്‍എഫ്, ഡല്‍ഹി അഗ്നിരക്ഷാ സേന ഉള്‍പ്പെടെ സംഭവം അറിഞ്ഞുടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അപകടം നടക്കുമ്പോള്‍ ഏകദേശം അമ്പതോളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിലവുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭൂരിഭാഗം പേരും ഞായറാഴ്ച ആയതിനാല്‍ വീട്ടില്‍ പോയിരുന്നു. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു. അപകടത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.






