ദില്ലി : ദില്ലിയിലെ ആർഎംഎല്‍ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതർ വിവരം നല്‍കുന്നില്ലെന്നാണ് പരാതി.
രണ്ട് കുട്ടികള്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണിരുന്നു. കുട്ടികളുടെ അവസ്ഥ വളരെ മോശമായിട്ടും ഇതുവരെ അഡ്മിറ്റ് ചെയ്തെന്ന് സ്ഥിരീകരിക്കാൻ പോലും അധികൃതർ തയാറാകുന്നില്ല എന്ന് ഡോ. ഐശ്വര്യ അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടറാണ് ഐശ്വര്യ അക്ഷയ്. പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ സംബന്ധിച്ച് സമരത്തിൻ്റെ സംഘാടകർക്കും യാതൊരു വിവരവും ഏകോപനവും ഇല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.






