ഡൽഹി: ഒക്ടോബർ 1 മുതല്‍ സേവന നിരക്കുകളില്‍ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).
പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തില്‍ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകള്‍ക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
മുമ്പ്, ആധാർ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒക്ടോബർ 1 മുതല്‍ നിലവില്‍ വരുന്ന മാറ്റം അനുസരിച്ച് എസ്ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകള്‍, ബാങ്ക് ശാഖകള്‍ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകള്‍, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകള്‍ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.
ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കില്‍ ബാങ്ക് ശാഖ വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കുമെന്നർത്ഥം.
അതേസമയം, യുപിഐ (UPI), എൻഇഎഫ്ടി (NEFT), ആർടിജിഎസ് (RTGS), ഐഎംപിഎസ് (IMPS) തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.






