ഡൽഹി: ഡല്‍ഹി ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി.
ഉത്തർപ്രദേശിലെ ബരേയ്ലി ഗാന്ന ഉത്പഡക് പിജി കോളേജിലെ കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജ്(32) ആണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഡല്‍ഹിയിലെ പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് ജൂലായ് 20-ന് തിരികെ കോളേജിലെത്തിയതിന് പിന്നാലെ പ്രിൻസിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ജോലിയില്‍നിന്ന് പുറത്താക്കുന്നതായി അറിയിച്ചെന്നുമാണ് അധ്യാപകന്റെ ആരോപണം.
കാരണം കാണിക്കല്‍ നോട്ടീസോ നിയമപ്രകാരമുള്ള നടപടികളോ പാലിക്കാതെയാണ് ജോലിയില്‍നിന്ന് പുറത്താക്കിയത്. വിദ്യാർഥികള്‍ക്ക് പിന്തുണ അറിയിച്ചാണ് ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്തത്. ഇതിനിടെ തെറ്റായ പെരുമാറ്റമോ മറ്റുകാര്യങ്ങളോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അധ്യാപകൻ പറയുന്നു.
നിരന്തരമായ പരാതികളെ തുടർന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതായാണ് അറിയിപ്പ് ലഭിച്ചതെന്നും എന്നാല്‍, ഇതെല്ലാം തെറ്റായ ആരോപണങ്ങളാണെന്നും രണ്ടുവർഷത്തിനിടെ തനിക്കെതിരേ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു. അതേസമയം, ഡല്‍ഹിയിലെ പ്രതിഷേധസമരങ്ങളുടെ വീഡിയോകളടക്കം പരിശോധിച്ചാണ് കോളേജ് അധികൃതർ അധ്യാപകനെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകളിലുള്ളത്.






