ന്യൂഡല്‍ഹി : സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അടിച്ചമര്‍ത്തി ഡല്‍ഹി പൊലീസ്. യുവാക്കള്‍ക്ക് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. യുവാക്കളെ അടിച്ചോടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ പിന്തിരിയാന് യുവാക്കള്‍ തയ്യാറായില്ല. പൊലീസിന് നേരെ കല്ലേറുണ്ടായി.
സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. മാര്‍ച്ചിനെ തടയാന്‍ പൊലീസ് വന്‍ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഇത് മറികടന്ന് സിജെപി പ്രവര്‍ത്തകരും അവർക്ക് പിന്തുണയുമായി എത്തിയവരും ജന്തര്‍ മന്തറില്‍ നിന്ന് പുറത്തേക്കിറങ്ങിയതോടെയായിരുന്നു പൊലീസിന്റെ ഇടപെടല്‍. പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുകയായിരുന്നു. ഇതോടെ സിജെപി പ്രവര്‍ത്തകരും നിലപാട് കടുപ്പിച്ചു.
മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ചുമായി ഇവര്‍ മുന്നോട്ടുനീങ്ങി. ഇതിനിടെ പൊലീസ് വീണ്ടും ലാത്തിച്ചാര്‍ജ് വീശി. ഇതോടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ചിന് പിന്തുണയുമായി എത്തിയ എഎപി നേതാക്കളായ മനീഷ് സിസോദിയ, അതിഷി മര്‍ലേന, സഞ്ജയ് സിങ് എന്നിവരെ പൊലീസ് തടഞ്ഞു. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തര്‍ വേദിയിലേക്ക് കടന്നു.
സിജെപി മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചു. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നു.






