കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാർത്ഥിനിയുടെ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കല്‍ക്കട്ട ഹൈക്കോടതി നിർദേശം നല്കി.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. അഭിഷേക് പോറലിനൊപ്പം കേസിലെ മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് കോടതി പോലീസ് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഹൂഗ്ലി ജില്ലയിലെ മോഗ്ര പോലീസ് സ്റ്റേഷനിലാണ് യുവതിയും അമ്മയും പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് താരം തന്നില്‍ നിന്ന് അകലാൻ തുടങ്ങുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നിലവില്‍ ബെംഗളൂരുവിലുള്ള അഭിഷേക് പോറല്‍ പ്രതികരിച്ചു. ഞാൻ ഇപ്പോള്‍ നന്നായി കളിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള വാർത്തകള്‍ വരുന്നത്. വിഷയത്തില്‍ പോലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും 23-കാരനായ പോറല്‍ വ്യക്തമാക്കി.
ഇന്ത്യ എ ടീമിനായി യുകെയിലും ഓസ്ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറല്‍, 2023 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ബംഗാള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയാണ് .






