കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി യുവാവ്.
വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിഹസിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറഞ്ഞു.
ദുബൈയില്‍ ഇൻഫർമേഷൻ ടെക്നോളജി മാനേജർ കാസർകോട് കൊളമ്പക്കലിലെ ഹുസൈനാർ മഹ്ഷാദ് ആണ് പരാതി നല്‍കിയത്. കഴിഞ്ഞ 19ന് ഫുജൈറയില്‍നിന്നുള്ള ഇൻഡിഗോ വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് വിമാനത്താവളത്തില്‍ എത്തിയത്.
''ബാഗേജ് ശേഖരിച്ചശേഷം കസ്റ്റംസ് പരിശോധന മേഖലയിലേക്ക് പോയപ്പോള്‍ വനിത കസ്റ്റംസ് ഉദ്യോഗസ്ഥ പാസ്പോർട്ട് വാങ്ങി പരിശോധിച്ചു. ലഗേജില്‍നിന്ന് നിയമവിരുദ്ധ വസ്തുവോ പ്രഖ്യാപിക്കാത്ത സ്വർണമോ സംശയാസ്പദമായ സാധനങ്ങളോ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി ദേഹ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.
ഒരുഘട്ടത്തിലും ഉദ്യോഗസ്ഥരോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. പരിശോധനക്കിടെ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും വസ്ത്രങ്ങള്‍ വേർതിരിച്ച് സ്കാനിങ്ങും നടത്തി. ഈ പരിശോധനയിലും ശരീരത്തില്‍ നിന്നോ വസ്ത്രങ്ങളില്‍ നിന്നോ ഒരുനിയമവിരുദ്ധ വസ്തുവോ സ്വർണമോ നിരോധിത സാധനങ്ങളോ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
വസ്ത്രം ധരിച്ച് പരിശോധന മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. തന്നെ നോക്കി അവർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പെരുമാറ്റവും അങ്ങേയറ്റം അപമാനിതനാക്കി. ആവശ്യമായ നടപടിയെടുക്കണം'' -മഹ്ഷാദ് പരാതിയില്‍ ആവശ്യപ്പെട്ടു.






