തൃശൂർ : വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ബിജെപി നടത്തിയ സമാന്തര സ്വാതന്ത്ര്യ ദിനാഘോഷത്തിനെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോർഡിൻറെ പരാതി. രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാട് മൈതാനം വേദിയാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്ന് ക്ഷേത്ര മൈതാനിയിൽ കടന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി.
അതേസമയം, വന്ദേമാതരത്തിന്റെ പേരിൽ തൃശ്ശൂരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒജെ ജനീഷ് വിമർശിച്ചിരുന്നു. ബിജെപി നടപടിയെ സിപിഐഎമും വിമർശിച്ചിരുന്നു. ബിജെപി നടപടി പ്രതിഷേധാർഹമാണെന്നാണ് സിപിഐഎം അറിയിച്ചത്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദറാണ് പ്രതികരിച്ചത്.
സാധാരണ നിലയിൽ ഒരു പാർട്ടിയും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ അലങ്കോലപ്പെടുത്തുന്ന ഒരു പരിപാടിയും നടത്താറില്ല. നിയമലംഘനത്തിന് ബിജെപി നേതാക്കളുടെ പേരിൽ കേസെടുക്കണമെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടിരുന്നു.
തൃശൂരിൽ മാത്രമല്ല തിരുവനന്തപുരത്തും കോഴിക്കോട് കോർപ്പറേഷനിലും വന്ദേമാതരം ആലപിച്ചു. പതാക ഉയർത്തിയ ശേഷം കോഴിക്കോട് മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. ഇതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്.






