പത്തനംതിട്ട: ബലാത്സംഗ കേസില്‍ രണ്ട് പതിറ്റാണ്ടിലേറെ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ 2004-ല്‍ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്നാട് സ്വദേശിയായ സെല്‍വരാജ് ആണ് പിടിയിലായത്.
കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ 2004 ല്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഇയാള്‍ക്കെതിരെ 2023 ല്‍ കോടതി ലോങ് പെൻ്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിയാമായിരുന്ന പ്രതി വർഷങ്ങളായി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. പിന്നീട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാള്‍ കേരളം വിട്ട് കർണാടകയിലേക്ക് കടന്നു. കേരള - കർണാടക അതിർത്തിയോട് ചേർന്ന വനമേഖലയിലെ ഗ്വാളിമുഖ് എന്ന സ്ഥലത്തുള്ള ഒരു പന്നി ഫാമില്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്
കൊടുമണ്‍ എസ്.എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ജിനു, സി.പി.ഒമാരായ അഭിലാഷ്, ബിൻഷാദ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെ അതീവ രഹസ്യമായി പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ ഗ്വാളിമുഖ്ലെ ഒളിത്താവളത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.






