റാഞ്ചി: മുതിർന്ന മാവോയിസ്റ്റ് നേതാവ് മിസിർ ബെസ്ര അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദില്‍നിന്നാണ് ബെസ്രയെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പം മാവോയിസ്റ്റുകളായ മൊച്ചു, സൗരഭ് എന്ന ഗൗരവ് എന്നിവരും പിടിയിലായിട്ടുണ്ട്.
കേന്ദ്ര ഏജൻസികളും പൊലീസും ഏറെക്കാലമായി തിരയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവാണ് മിസിർ ബെസ്ര. സുരക്ഷാ ഏജൻസികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നേരത്തേ ഒരു കോടി രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്നു.
ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ് മേഖലകളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ബെസ്ര. കൊലപാതകം, സുരക്ഷാസേനയെ ആക്രമിക്കല്‍, ബോംബ് സ്ഫോടനം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായും അന്വേഷണ ഏജൻസികള്‍ പറഞ്ഞു.
കഴിഞ്ഞദിവസം 16 മാവോയിസ്റ്റുകള്‍ ജാർഖണ്ഡ് പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. 39 ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്ന വിവിധ മാവോയിസ്റ്റ് നേതാക്കളാണ് കൂട്ടത്തോടെ കീഴടങ്ങിയത്. ഇതിനുപിന്നാലെയാണ് മുതിർന്ന മാവോയിസ്റ്റ് നേതാവായ ബെസ്രയും പിടിയിലായിരിക്കുന്നത്.






