വെള്ളനാട്: അങ്കണവാടി കുട്ടികള്‍ക്കായി വിതരണംചെയ്ത പൂരക പോഷകാഹാരമായ 'അമൃതം ന്യൂട്രീമിക്സില്‍' ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ.
പല്ലിയെ കണ്ടെത്തിയ പായ്ക്കറ്റിലെ ബാച്ച് നമ്പറിലുള്ള മുഴുവൻ അമൃതം പായ്ക്കറ്റുകളും വിപണിയില്‍ നിന്നും അങ്കണവാടികളില്‍ നിന്നും തിരിച്ചെടുക്കാനും, പകരം പുതിയവ നല്‍കാനും നിർമാതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശിശുവികസനസമിതി വെള്ളനാട് ബ്ലോക്ക് പ്രോജക്ട് ഓഫീസർ ലേഖ അറിയിച്ചു. കാട്ടാക്കടയ്ക്കു സമീപം ആമച്ചല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് അമൃതം പൊടി തയ്യാറാക്കി വിതരണത്തിനായി നല്‍കുന്നത്.
ചാങ്ങ പണ്ടാരവീട്ടില്‍ വൈഷ്ണവിക്കു ലഭിച്ച അമൃതം പായ്ക്കറ്റ് തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. വെള്ളനാടിനുസമീപം ചാങ്ങ അങ്കണവാടിയില്‍നിന്നു വിതരണംചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലാണ് ചത്ത പല്ലിയുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അങ്കണവാടിയില്‍നിന്നു ലഭിച്ച അമൃതം പായ്ക്കറ്റ് 27-ന് വൈകീട്ട് 5 മണിയോടെ ഒരു വയസ്സുള്ള തന്റെ മകള്‍ക്ക് നല്‍കാനായി ചൂടുവെള്ളത്തില്‍ പൊട്ടിച്ചിട്ടപ്പോഴാണ് പായ്ക്കറ്റിനുള്ളില്നിന്നും ചത്ത പല്ലി വെള്ളത്തിലേക്ക് വീണത്. ഉടൻതന്നെ ഇവർ അങ്കണവാടി ജീവനക്കാരെയും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് 28-ന് രാവിലെ വൈഷ്ണവിയുടെ വീട്ടിലെത്തിയ വനിതാ ശിശുക്ഷേമവകുപ്പ് അധികൃതർ അമൃതം പൊടിയുടെ പായ്ക്കറ്റും ചത്ത പല്ലിയും സുരക്ഷിതമായി പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
അതേസമയം, കുട്ടികളുടെ പൂരക പോഷകാഹാരമായ അമൃതം പൊടിയില്‍ പല്ലിയെ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.






