തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിനെ കടന്നുപോകാൻ അനുവദിക്കാതിരുന്ന കാർ യാത്രികനെതിരെ നടപടിക്കൊരുങ്ങി പോലീസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിനാണ് ഇയാള്‍ മാർഗതടസ്സമായത്. കഴക്കൂട്ടം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള കിലോമീറ്ററുകളോളം ദൂരമാണ് കാർ യാത്രികൻ ആംബുലൻസിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.
ആംബുലൻസിനെ മറികടന്നെത്തിയ കാർ മനഃപൂർവ്വം മുന്നില്‍ത്തന്നെ കിടക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ സൈറണ്‍ മുഴക്കുകയും ഹോണ്‍ അടിക്കുകയും ചെയ്തിട്ടും കാർ വശത്തേക്ക് മാറ്റി കൊടുക്കാൻ ഇയാള്‍ തയ്യാറായില്ല. കാർ യാത്രികന്റെ ദൃശ്യങ്ങള്‍ ആംബുലൻസില്‍ ഉണ്ടായിരുന്നവർ മൊബൈലില്‍ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോർ വാഹന വകുപ്പും പൊലീസും കാർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
എമെർജൻസി വാഹനങ്ങള്‍ക്ക് വഴിമാറി കൊടുക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






