ആലപ്പുഴ: വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വി.ജി.സന്തോഷ് കുമാറാണു (56) മരിച്ചത്.
ഇന്നലെ വൈകിട്ട് വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതോടെയാണു നാട്ടുകാർ വിവരം പഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറയെ അറിയിച്ചത്. തങ്കച്ചൻ പുളിങ്കുന്ന് പൊലീസിൽ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ എട്ടാം തീയതി ശനിയാഴ്ചയാണ് ഇദ്ദേഹത്തെ നാട്ടുകാർ അവസാനമായി കണ്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഭാര്യയും മക്കളും ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്.
അമ്മ പൊന്നമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും 2 വർഷം മുൻപു ചെങ്ങന്നൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്കു പോയിരുന്നു. അവിടെവച്ചു രണ്ടാഴ്ച മുൻപ് അമ്മ മരിച്ചു.
സംസ്കാര ചടങ്ങിൽ അടക്കം പങ്കെടുത്തു ഭാര്യയും മക്കളെയും കണ്ട ശേഷമാണു തിരികെ പുളിങ്കുന്നിലെ വീട്ടിലേക്ക് എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.






