മലപ്പുറം : കേരളത്തിലെ വിസിമാരുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് എസ്എഫ്ഐ ദേശീയ നേതാവ് ഐഷി ഘോഷ്. വിസിമാര്‍ രാഷ്ട്രീയ അജണ്ടയോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ഘോഷ് വിമർശിച്ചു. വിസിമാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പരിപാടികളില്‍ വിസിമാര്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐഷി ഘോഷ് പറഞ്ഞു. അതുകൊണ്ടാണ് വിസിമാര്‍ എസ്എഫ്‌ഐയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സ്ഥാപനങ്ങളെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്, യുഡിഎഫ് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് സംഘപരിവാര്‍ വിരുദ്ധ നിലപാട് പ്രതീക്ഷിച്ചിരുന്നു എന്നും ഐഷി ഘോഷ് പറഞ്ഞു. ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിൻ്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാല വിസിമാരെ വിമര്‍ശിച്ച് ഐഷി ഘോഷ് രംഗത്ത് വന്നത്.






