ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്.
ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.
പറക്കുന്നതിനിടെ അപ്രതീക്ഷിതമായി വിമാനം കുലുങ്ങിവിറയ്ക്കുകയായിരുന്നു. ഫ്ലൈറ്റ് AI379 എന്ന വിമാനത്തിലാണ് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവത്തിൽ എട്ട് യാത്രക്കാർക്കും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിനുള്ളിൽ നിന്നുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ആരും സീറ്റിൽ നിന്ന് എഴുന്നേൽക്കരുതെന്നും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും എയർ ഹോസ്റ്റസ് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം.
വലിയ കുലുക്കത്തിന്റെ ആഘാതത്തിൽ ലഗേജുകൾ സൂക്ഷിക്കുന്ന ഓവർഹെഡ് ബിന്നുകളുടെ ഫ്ലാപ്പുകൾ തകർന്നു വീഴുകയും, സാധനങ്ങൾ പുറത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തു. ഭയന്നുവിറച്ച യാത്രക്കാർ പരസ്പരം കൈകോർത്തുപിടിച്ചും പ്രാർഥിച്ചുമാണ് ആ നിമിഷങ്ങളെ അതിജീവിച്ചത്.






