തൃശൂർ: യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷത്തില്‍ ഗുരുവാരില്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയില്‍. തൃശൂരില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തുകയായിരുന്നു അഞ്ചംഗസംഘത്തിന്റെ ലക്ഷ്യം. സുഹൃദ് ബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, ചോലമറ്റത്തില് പ്രസാദ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില് ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന്റെ പിടിയിലായത്.
പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ സംശായാസ്പദമായി കണ്ട പ്രസാദിനെയാണ് ആദ്യം പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കാറില്‍ കറങ്ങുകയായിരുന്ന നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് പതിനാറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്.
തൃശൂരിലെ സ്പായിലെ ജീവനക്കാരിയാണ് ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ട യുവതി. അഞ്ചംഗസംഘം തൃശൂരില്‍ എത്തിയെന്നറിഞ്ഞ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പ്രതികളും അവിടെയെത്തി യുവതിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രസാദും ആദര്‍ശും കൊലപാതകശ്രമം ഉള്‍പ്പെടെ 20 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവതിയെ പിന്നീട് പൊലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.






