തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ നിറം കെടുത്താൻ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഓണനാളുകളില്‍ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഓഗസ്റ്റ് 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച മുതല്‍ ചില മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ അന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മഴയുടെ ശക്തി മധ്യകേരളത്തിലേക്ക് മാറും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നതിന് പിന്നില്‍ അന്തരീക്ഷത്തിലെ ഒന്നിലധികം കാലാവസ്ഥാ പ്രതിഭാസങ്ങളാണ്. വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ ന്യൂനമർദം തുടരുകയാണ്.
ഇതിന് പുറമെ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. അതേസമയം, വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനമാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
ഓണാഘോഷങ്ങളും യാത്രകളും സജീവമാകുന്ന ദിവസങ്ങളായതിനാല്‍ മഴ മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സമയങ്ങളില്‍ തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപവും ജാഗ്രത പാലിക്കേണ്ടതുണ്ട്.






