കായംകുളം : പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീഭദ്ര.
കെപി റോഡിൽ കായംകുളം പൊലീസ് സ്റ്റേഷൻ സമീപത്ത് ഇന്നലെ വൈകിട്ട് 6.15നാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു ശ്രീഭദ്ര. പിന്നിലായി വരുകയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
ഗുരുതരമായി പരുക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസാര പരുക്കേറ്റിട്ടുണ്ട്. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റൻ്റാണ് ശ്രീകാന്ത്.






