ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെയ്ക്കെതിരെ കയ്യേറ്റശ്രമം. സമരവേദിയിൽ മറ്റ് പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നെത്തിയ സ്ത്രീ അഭിജീതിന്റെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടാണ് സ്ത്രീ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വളരെ വേഗത്തിൽ അഭിജീതിന് സമീപത്തെത്തിയ സ്ത്രീ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രവർത്തകർ സ്ത്രീയെ വളഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്തുനിന്ന് നീക്കി. ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
അതേസമയം, സോനം വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന ആവശ്യവുമായി ഭാര്യ ഗീതാഞ്ജലി ജെ. ആഗ്മോ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് അവർ കത്ത് നൽകി. വാങ്ചുക്കിനെ കുടുംബം തിരഞ്ഞെടുക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കുടുംബത്തിന്റെ അനുമതിയില്ലാതെ മരുന്നോ ഭക്ഷണമോ നൽകരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ വിവിധ സംഘടനകൾ ജന്തർ മന്തറിൽ പ്രതിഷേധം ശക്തമാക്കുകയാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയും നിരാഹാര സമരത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് ആദർശ് നേരത്തെ വ്യക്തമാക്കിയിരുന്നു. സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത് സമരം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ജന്തർ മന്തറിലെത്തുമെന്നാണ് വിവരം. സിജെപിക്ക് പുറമേ എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.
അഭിജീത് സമരവേദിയിൽ ഇല്ലാതിരുന്ന സമയത്താണ് സോനം വാങ്ചുക്കിനെതിരെ പൊലീസ് നടപടി ഉണ്ടായത്. പുലർച്ചെ സമരവേദിയിലെത്തിയ പൊലീസ് നിരാഹാര സമരം നടത്തുകയായിരുന്ന വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധക്കാരോട് ജന്തർ മന്തർ ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണം.
ഇതിന് പിന്നാലെ അഭിജീത് ദീപ്കെയെ വീട്ടുതടങ്കലിലാക്കിയതായി സിജെപി ആരോപിച്ചിരുന്നു. താമസസ്ഥലത്ത് പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തർ മന്തറിൽ തിരിച്ചെത്തിയ അഭിജീത് നിരാഹാര സമരം പുനരാരംഭിക്കുകയായിരുന്നു.






