കോട്ടയം: പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസുടമകള്‍ നാളെ ഗതാഗത മന്ത്രിയെ കാണും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ബസുടമകളാണ് ഗതാഗത മന്ത്രിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറെടുക്കുന്നത്.
പ്രിയദര്‍ശിനി സൗജന്യയാത്ര മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ വിഷയങ്ങള്‍ പഠിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പത്മകുമാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കു മുമ്പു സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ബസുടകള്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു ബസുടമകള്‍ പറയുന്നു.
ആദ്യഘട്ടത്തിലുണ്ടായ ചര്‍ച്ചകളില്‍ 40 ശതമാനത്തോളം സ്വകാര്യ ബസുകളെ പ്രിയദര്‍ശിനി പദ്ധതി ബാധിച്ചതായി മന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. അതില്‍ത്തന്നെ 20 ശതമാനം ബസുകള്‍ ഒരു കാരണവശാലും സര്‍വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. നഷ്ടക്കയത്തില്‍ സര്‍വീസ് തുടരുന്ന ഇത്തരം ബസുകളുടെ ചെലവു കുറയ്ക്കാനോ, വരുമാനം വര്‍ധിപ്പിക്കാനോ സാധിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബസുടമകള്‍ മന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ വിശദീകരിക്കുന്നത്. യോഗത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിര്‍ദേശംകൂടി ലഭിച്ചശേഷം യോഗം ചേര്‍ന്നു ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.
കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്ന പല നിര്‍ദേശങ്ങളും ഉടനടി നടപ്പാക്കാന്‍ സാധിക്കില്ല. ഇന്‍ഷ്വറന്‍സിലെ കുറവ്, കെഎസ്ആര്‍ടിസി ബസുടകളുടെ സമയക്രമം പുനഃക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കും. കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്കില്‍ മാറ്റമില്ലാത്തതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഉടമകള്‍ക്ക് ആശങ്ക മാത്രം
സ്വകാര്യബസ് സർവീസ് മേഖലയെ സംരക്ഷിക്കാനായി സമര്‍പ്പിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പൂര്‍ണതയില്ലാത്തതു ജില്ലയിലെ ബസ് ഉടമകളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. സൗജന്യയാത്രാപദ്ധതി നടപ്പിലായതിനുശേഷം ജില്ലയിലെ മിക്ക റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
തൊടുപുഴ-പാലാ- കോട്ടയം, ഈരാറ്റുപേട്ട- പാലാ- കോട്ടയം റൂട്ടുകളിലെ കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സർവീസിന്റെ കളക്ഷനെ പോലും പ്രിയദര്‍ശിനി കാര്യമായി ബാധിച്ചു. പല ട്രിപ്പുകള്‍ക്കു മുന്നിലും പ്രിയദര്‍ശിനി ബസ് പോയിട്ടുണ്ടെങ്കില്‍ ആളില്ലാത്ത സാഹചര്യമാണ്.
ബസുകളുടെ കാലാവധി ഉയര്‍ത്തുമെന്നതും സ്വകാര്യബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുമെന്നതും അടക്കമുള്ള കാര്യങ്ങള്‍ നല്ലതാണെങ്കിലും ഇതിനൊക്കെ ആര് മുന്‍കൈ എടുക്കുമെന്നതില്‍ വ്യക്തതയില്ല.
റിപ്പോര്‍ട്ടിലുള്ള ഒരു നിര്‍ദേശം പ്രതിമാസവാഹനനികുതി അടയ്ക്കാന്‍ സൗകര്യമൊരുക്കുക എന്നതാണ്. നിലവില്‍ മൂന്നു മാസം കൂടുമ്പോഴാണ് നികുതി അടയ്ക്കുന്നത്. നിലവിലെ രീതിയും പ്രതിമാസം അടയ്ക്കുന്നതും ബസ് ഉടമകള്‍ക്ക് ഒരുപോലെയാണ്.പമ്പുകളില്‍നിന്നു ഡീലര്നിരക്കില് ഇന്ധനം ലഭ്യമാക്കുക എന്ന നിര്‍ദേശത്തിന് എത്ര പമ്പുടമകള്‍ തയാറാകുമെന്നതും മറ്റൊരു ആശങ്കയാണ്. ഇന്ധനം നല്കുന്നതില് ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതിലും തീരുമാനമില്ല. പ്രത്യേക പെര്‍മിറ്റുകള്‍ ഓണ്‍ലൈനാക്കി എടുത്ത് സര്‍വീസ് നടത്തുന്നതു പ്രായോഗികമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
ഗ്രാമവണ്ടിയും ഭീഷണി
ദിവസങ്ങള്‍ക്കു മുമ്പാണ് കോട്ടയം-തോട്ടയ്ക്കാട്-ചങ്ങനാശേരി റൂട്ടില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി ആരംഭിച്ചത്. പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമവണ്ടി ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞു.
ജില്ലയിലെ പലയിടത്തും യാത്രക്കാരില്ലാത്തതിനാല്‍ ഗ്രാമീണമേഖലകളില്‍ സര്‍വീസുകള്‍ പ്രതിസന്ധിയിലാണ്. ഇതിനൊപ്പം പഞ്ചായത്ത് അടിസ്ഥാനത്തില്‍ കൂടുതല്‍ ഗ്രാമവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നത് സ്വകാര്യ ബസുകളുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്.
ഓരോ ബസിനും 3000 രൂപയോളം നഷ്ടം
ഓരോ ബസിനും പ്രതിദിനം ശരാശരി 2000-3000 രൂപയോളം നഷ്ടം വരുന്നുണ്ട്. ഇതു നികത്താന്‍ നിര്‍ദേശങ്ങളൊന്നുമില്ല. റൂട്ട് പുനഃക്രമീകരണ നിര്‍ദേശങ്ങള്‍ കമ്മിഷന് ശിപാര്ശകളിലുണ്ടെങ്കിലും പൂര്‍ത്തിയാകാന്‍ ദീര്‍ഘകാലം എടുക്കും. കെഎസ്ആര്‍ടിസി പമ്പുകളില്‍നിന്ന് സ്വകാര്യ ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ശിപാര്‍ശയുണ്ട്. പക്ഷേ അവ എണ്ണത്തില്‍ കുറവാണ്. പത്മകുമാര്‍ കമ്മിഷന് ഞങ്ങളുടെ ആവശ്യങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചതും പൊതുഗതാഗത മേഖലയെ പീഡിത വ്യവസായമായി പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ കമ്മിഷന് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ദീര്ഘകാലമെടുക്കുമെന്നതിനാല് പ്രതിദിനം നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടത്തില്നിന്നു് ഉടന്‍ ആശ്വാസം ലഭിക്കില്ലന്ന്
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്.
ജില്ലാ ജനറല്‍ സെക്രട്ടറി, കെ.എസ്. സുരേഷ് പറഞ്ഞു.
റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടത്തണം
പത്മകുമാര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടത്തണം. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളെല്ലാം പത്മകുമാര്‍ കമ്മിഷന് അംഗീകരിച്ചിരിക്കുന്നു. പൊതു ഗതാഗത വ്യവസായത്തെ പീഡിത വ്യവസായമായി പ്രഖ്യാപിക്കാനും ഇന്ധന സബ്സിഡി, ബാങ്ക് വായ്പകള്‍, നികുതി ഇളവുകള്‍ എന്നിവ ലഭ്യമാക്കാനും കമ്മിഷന് ശിപാര്‍ശ ചെയ്തത് സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമാണന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന്
സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശേരിപറഞ്ഞു.






