തിരുവനന്തപുരം: രാജ്യരക്ഷയ്ക്കായി ഡല്‍ഹിയില്‍ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മകന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് തീരാദുഃഖത്തിലും മാനസിക ആഘാതത്തിലും പിതാവും ജീവനൊടുക്കി.
തിരുവനന്തപുരം മാറനല്ലൂരില്‍ നാടിനെ ഒന്നടക്കം കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമാണ് അരങ്ങേറിയത്. മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശൻ നായരാണ് (69) ഡല്‍ഹിയില്‍ സൈനികനായ മകൻ വിശാഖിന്റെ (38) മരണവാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ സ്വന്തം വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഡല്‍ഹിയില്‍ ജോലിസ്ഥലത്ത് വിശാഖ് മരിച്ചുകിടക്കുന്നുവെന്ന ദുരന്തവിവരം വീട്ടിലേക്ക് ഔദ്യോഗികമായി എത്തിയത്. താലോലിച്ചു വളർത്തിയ മകൻ ഇനിയില്ലെന്ന ഇടിത്തീ പോലുള്ള വാർത്ത താങ്ങാൻ കഴിയാതെ തകർന്നുപോയ ഋഷികേശൻ നായർ ഉറ്റവർ കാണാതെ വീടിന് പിന്നിലെ മരത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒരൊറ്റ പ്രഭാതം കൊണ്ട് ആ കുടുംബത്തിലുണ്ടായ ഇരട്ട വിയോഗത്തില്‍ നാട് മുഴുവൻ വിതുമ്പുകയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ഋഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് വിശാഖിന്റെ ഭൗതികശരീരം നാട്ടില്‍ എത്തിച്ച ശേഷമാകും അച്ഛന്റെയും മകന്റെയും സംസ്കാര ചടങ്ങുകള്‍ ഒരുമിച്ച് നടത്തുക.
പരേതനായ ഋഷികേശൻ നായരുടെ ഭാര്യ തങ്കമണിയാണ്. കാർത്തികയാണ് മകള്‍, അജിത് മരുമകനാണ്. മരണപ്പെട്ട സൈനികൻ വിശാഖിന്റെ ഭാര്യ ശ്രീജയാണ്. ദിവ്യദർശിനി, സ്വാതിലക്ഷ്മി എന്നിവരാണ് മക്കള്‍. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.






