കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റില്‍.
ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ബിഹാർ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.
തൊഴിലിനെ ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാഗ്വാദങ്ങളും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മുഹമ്മദ് ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കയ്യില്‍ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.
സംഭവത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് അന്നേദിവസം ജോലിക്കുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ മുഹമ്മദ് ഷാഹില്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകള്‍ നിരത്തി വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച മുഹമ്മദ് ജാഹിറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.






