കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു.
ഇത്തരം വിമർശനങ്ങളില്‍ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങള്‍ ഇല്ലെങ്കില്‍ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കില്‍ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതല്‍ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. യോഗത്തില്‍ 19 പേർ ഇതുവരെ ചർച്ചയില്‍ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാടുകള്‍ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തില്‍ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളില്‍ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.






