തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുൻ അധ്യാപകൻ പിടിയില്‍.
2023 ല്‍ നടന്ന സംഭവത്തില്‍ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടില്‍ എ.ആർ. സെയ്ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവില്‍ മദ്രസയില്‍ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.
പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനമെന്ന് പരാതിയില്‍ പറയുന്നു.നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പൂവാർ സി.ഐയുടെ ചുമതലയുള്ള കണ്ണൻ, പൊഴിയൂർ സിഐ. എം.എസ്. അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






