കോഴിക്കോട്: സിഎംആർഎല്‍ കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ.
സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നല്‍കിയത്. എന്നാല്‍, വിഷയത്തില്‍ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നില്‍ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നല്കിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പണം വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇഡിയുടെ ശുപാർശ ലീഗല്‍ സ്ക്രൂട്ടിനിക്ക് വിധേയമാക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആഭ്യന്തരമന്ത്രി സ്ഥലം വിട്ടിരിക്കുകയാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് ബിജെപി-സിപിഎം അന്തർധാരയാണെന്നല്ലേ പറഞ്ഞിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നും ആരെയോ ഭയപ്പെടുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിജിലൻസ് കേസെടുത്താല്‍ യുഡിഎഫ് നേതാക്കളിലേക്ക് എത്തുമോ എന്നുള്ള ഭയാശങ്കയാണ് സർക്കാരിനുള്ളത്. ഗുരുതരമായ പ്രശ്നമുണ്ടെന്ന് വിഡി സതീശൻ തന്നെ പറഞ്ഞു. എന്നിട്ടെന്താണ് കേസെടുക്കാത്തത്.
സതീശൻ ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കേസ് എടുത്ത് അന്വേഷണം നടത്തുന്നതില്‍ എന്താണ് കാലതാമസം. കേസില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കാളിത്തമുണ്ട്. വൈകാതെ പിണറായി വിജയനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടിയും ലീഗുമെത്തും. മുമ്പും ഐസ്ക്രീം പാർലർ കേസുള്‍പ്പെടെ നിരവധി കേസുകള്‍ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രണ്ട് മുന്നണികളും ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഈ കേസ്. ഇക്കാര്യത്തില്‍ സതീശൻ്റെ പൂക്കി മറുപടി മതിയാവില്ല. സിഎംആർഎല്ലിൻ്റെ പുസ്തകത്തില്‍ എൻ്റെ പേരോ മറ്റേതെങ്കിലും ബിജെപി നേതാക്കളുടെ പേരുണ്ടെങ്കില്‍ കേസെടുക്കട്ടേ. കർത്തയുടെ കൈയില്‍ നിന്ന് ഞാനോ ബിജെപി നേതാക്കളോ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. പിണറായിയെ ജയിലില്‍ അടയ്ക്കണമെന്ന് പറഞ്ഞവരിപ്പോള്‍ മിണ്ടാത്തതെന്താണ്. ഭീഷണിപ്പെടുത്തിയാല്‍ മൊഴി കൊടുക്കുന്നവരാണോ സഖാക്കള്‍. രാഷ്ട്രീയപ്രേരിതമായ കേസാണെങ്കില്‍ നിയമപരമായി നേരിടണ്ടേ. രാഷ്ട്രീയമായി നേരിടാതെ മുതലക്കുളത്ത് സമ്മേളനം നടത്തിയിട്ടെന്താ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു.






