ഡൽഹി: നരേന്ദ്ര മോദി സർക്കാരിന് വീണ്ടും തലവേദനയാകാൻ ഉറച്ച് കോക്രോച്ച് ജനതാ പാർട്ടി.
ജെൻസീയുടെ പിന്തുണ ഉറപ്പാക്കിയ ജന്തർ മന്തർ സമരത്തിനു പിന്നാലെ സ്കൂള്‍ വിദ്യാർഥികളുടെ 'ലൈക്ക്' ഉറപ്പിക്കാനാണ് അടുത്ത ഘട്ടത്തില്‍ സിജെപി ലക്ഷ്യമിടുന്നത്.
പൊതുവിദ്യാഭ്യാസം
രാജ്യത്തെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്നതാണ് സിജെപിയുടെ അടുത്ത ഡിമാൻഡ്. സർക്കാർ സ്കൂളുകള്‍ നവീകരിക്കണം. രാജ്യത്തെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ പഠിക്കാൻ സാധിക്കണം. ഇതിനായുള്ള ക്യാംപെയ്ൻ തുടങ്ങിയിരിക്കുകയാണ് സിജെപി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം
രാജ്യതലസ്ഥാനത്ത് മുതല്‍ രാജ്യത്തെ മറ്റു ഭാഗങ്ങളിലെ സർക്കാർ സ്കൂളുകളില്‍ വരെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ സിജെപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നു. ശുചിത്വമുള്ള കുടിവെള്ളം, മികച്ച ശുചിമുറി സൗകര്യങ്ങള്‍, വൈദ്യുതി, മികച്ച ക്ലാസ് റൂമുകള്‍, സുരക്ഷിതമായ സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയാണ് സിജെപിയുടെ ആവശ്യം. കേന്ദ്ര സർക്കാർ രാജ്യത്തെ സ്കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെടുന്നു.
അഭിജിത് ദീപ്കെ പറഞ്ഞത്
'നമ്മള് പുതിയ പാർലമെന്റ് നിർമിച്ചു, പ്രധാനമന്ത്രിക്ക് പുതിയ വീടായി. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്കൂളുകള്‍ നിർമിക്കുന്നില്ല? ഗ്രാമങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും കുട്ടികളെ രാജ്യത്തിന്റെ ഭാവിയായി നമ്മള് കാണേണ്ടതില്ലേ? വലിയ നഗരങ്ങളിലെ കുട്ടികള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും നമ്മള് ഉറപ്പാക്കേണ്ടതില്ലേ?,' സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു.
ബിജെപിക്ക് തലവേദന
ജന്തർ മന്തർ സമരം രാജ്യത്തെ യുവാക്കളെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. 2029 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടർമാരാകാൻ സാധ്യതയുള്ള വിദ്യാർഥികളെയാണ് സിജെപി ലക്ഷ്യമിടുന്നത്. ഇവർക്കിടയില്‍ മോദി ഭരണത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ഇത്തരം ക്യാംപെയ്നുകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.






