പാലിയേക്കര :ടോള്‍പ്ലാസയില്‍ വൻ ഗതാഗതക്കുരുക്കുണ്ടായ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒ.ജെ.
ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് അദ്ദേഹത്തിനെതിരെ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതെന്നും, മറ്റാരെങ്കിലുമാണ് അത് ചെയ്യുന്നതെങ്കില്‍ ഉറപ്പായും കേസാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ടോളില്‍ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോള്‍ നല്‍കാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ഒ ജെ ജനീഷ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന, മെസ്സിയുടെ പേര് മറയാക്കി നടന്ന തട്ടിപ്പ് തുടങ്ങി വിവിധ വിഷയങ്ങളിലും ഒജെ ജനീഷ് പ്രതികരിച്ചു. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസില്‍ എസ്‌ഐടിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി. പത്ത് ലക്ഷം രൂപ മാത്രം പേയ്ഡ് അപ്പ് ക്യാപ്പിറ്റലുള്ള കമ്പനി എങ്ങനെയാണ് 200 കോടിയുടെ ഇവന്റിന് ഇറങ്ങിത്തിരിച്ചത് എന്നതില്‍ ഉള്‍പ്പെടെ വ്യക്തത കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച ചോദ്യത്തിന്, പരിപൂർണ്ണമായി പുനഃസംഘടനയിലേക്ക് കടക്കണോ എന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ഒ.ജെ. ജനീഷ് വ്യക്തമാക്കി. കൃത്യമായ സമയത്ത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും, നിലവില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നന്നായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിറയൻകീഴ് സംഭവത്തില്‍ പാർട്ടിയുടെ അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ തല്‍ക്കാലം ആ വിഷയത്തില്‍ മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു.






