തണ്ണീര്‍മുക്കം 'കടുവ സന്തോഷ്' വധക്കേസ്; ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി; മകള്‍ക്ക് നേരെ അതിക്രമം കാട്ടിയതിലെ വൈരാഗ്യമെന്ന് പോലീസ്
അയല്‍വാസിയും പ്രാദേശിക കരാറുകാരനുമായ കരിക്കാട് അംബികാലയത്തില്‍ പി.ആർ. ഐറിഷ് (48) ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
മകള്‍ക്ക് നേരെയുണ്ടായ ആക്ഷേപകരമായ പെരുമാറ്റത്തിലും തുടർന്നുണ്ടായ ഭീഷണിയിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സന്തോഷ് തന്റെ മകളെ കളിയാക്കിയതിനെതിരെ ഐറിഷ് മുൻപ് മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി. ഇതിലുള്ള പ്രതികാരമായി സെപ്റ്റംബർ 5-ന് രാത്രി 11.42-ഓടെ കാറിലെത്തിയ ഐറിഷ്, കിടപ്പുമുറിയില്‍ കിടക്കുകയായിരുന്ന സന്തോഷിനെ മുളവടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
മർദനത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹർജി പരിഗണിക്കുന്നതിന് മുൻപേ കീഴടങ്ങുകയായിരുന്നു. സെപ്റ്റംബർ 6-നാണ് സന്തോഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി അടിക്കാൻ ഉപയോഗിച്ച ഒടിഞ്ഞ മുളവടി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സയന്റിഫിക് സംഘവും ഡോഗ് സ്ക്വാഡും സി.സി.ടി.വി കേന്ദ്രീകരിച്ചും നടത്തിയ തെളിവെടുപ്പുകള്‍ നിർണായകമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






