ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.
സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് അൽപ്പസമയത്തിനകം തുടങ്ങും.
ജലമേളയോടനുബന്ധിച്ച് രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിട്ടിട്ടില്ല. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.






