കൊച്ചി: പെരുകുന്ന ആഫ്രിക്കൻ ഒച്ചുകള്‍ കൃഷിനാശത്തിന് പുറമെ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഒച്ചുകളുടെ സ്രവം ദേഹത്തു പുരണ്ടാല്‍ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ലാർവകള്‍ ശരീരത്തിലെത്താം.
കൊച്ചുകുട്ടികള്‍ക്ക് രോഗസാദ്ധ്യത കൂടുതലാണ്. ചൊറിച്ചില്‍, അണുബാധ എന്നിവയുമുണ്ടാക്കുന്നു.
ലാർവകള്‍ രക്തത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലും ചുറ്റുമുള്ള ആവരണത്തിലും വീക്കമുണ്ടാക്കും. കടുത്ത പനിയും തലവേദനയും ഛർദിയുമാണ് പൊതുവേയുള്ള ലക്ഷണങ്ങള്‍. ഒച്ചു സാന്നിദ്ധ്യമുണ്ടെങ്കില്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നല്കുന്നു.
എലികളിലെ റാറ്റ് ലംഗ് വേം ആണ് യഥാർത്ഥ വില്ലൻ. എലികളുടെ കാഷ്ഠം കഴിക്കുന്ന ഒച്ചുകളില്‍ ഇവയെത്തും. അടുക്കളത്തോട്ടങ്ങള്‍ നശിപ്പിക്കുന്നതിലും മുന്നിലാണ് ആഫ്രിക്കൻ ഒച്ചുകള്‍.
തൊടരുത്, പരിസരം വൃത്തിയാക്കണം
ഒച്ചുകളെ ഗ്ലൗസ് ധരിക്കാതെ തൊടരുത്. ഉപ്പോ തുരിശു ലായനിയോ തളിച്ച് തുരത്താം. എലികള്‍ പെരുകാതിരിക്കാനും ശ്രദ്ധിക്കണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ഒച്ചുകളെ നശിപ്പിച്ചാലും മുട്ടകള്‍ ദീർഘകാലം സുരക്ഷിതമായി മണ്ണില്‍ കിടക്കും. ഒരേസമയം 500 മുട്ടകള്‍ വരെ ഇടും.
പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കുക
നശിപ്പിക്കാം
മണ്ണില്‍ ഒന്നരയടി താഴ്ചയില്‍ കുഴിയെടുത്ത്, പുളിപ്പിച്ച പഴം, പൈനാപ്പിള്‍ തുടങ്ങിയവ ശർക്കരയും ഈസ്റ്റും ചേർത്ത് ഇടുക. ഇത് തിന്നാനെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിച്ച് കുഴി മൂടുക
ഒച്ചുകളെയും എലികളെയും തുരത്തണം. രോഗലക്ഷണമുണ്ടെങ്കില്‍ ഉടൻ വൈദ്യസഹായം തേടണം'.- സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെല്‍ കണ്‍വീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു,






