ഡല്‍ഹി: റോഡ് സുരക്ഷ ശക്തമാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുമായി കേന്ദ്ര ഗതാഗത മന്ത്രാലയം വൻ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു.
റോഡുകളില്‍ നിയമം തെറ്റിക്കുന്ന വാഹന ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ ഗ്രേഡഡ് പോയിൻ്റ് സിസ്റ്റം പ്രഖ്യാപിച്ചത്. റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാനും ഡ്രൈവർമാരില്‍ ഉത്തരവാദിത്തബോധം വളർത്താനുമാണ് ഈ നടപടി. പുതിയ നിർദിഷ്ട സംവിധാനം അനുസരിച്ച് ഓരോ വാഹന ഉടമയുടെയും ഡ്രൈവിങ് ലൈസൻസ് ഡിജിറ്റല്‍ സ്കോർകാർഡ് പോലെ പ്രവർത്തിക്കും.
നിയമം തെറ്റിച്ചാല്‍ ലൈസൻസ് പോകും
അമിതവേഗത, റെഡ് ലൈറ്റ് മറികടക്കല്‍, തെറ്റായ വശത്തുകൂടി വാഹനം ഓടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ലൈസൻസില്‍ നിന്ന് പോയിൻ്റുകള്‍ വെട്ടിക്കുറയ്ക്കും.
നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിൻ്റുകള്‍ നഷ്ടമായാല്‍ ലൈസൻസ് താല്‍ക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുകയോ സ്ഥിരമായി റദ്ദാക്കപ്പെടുകയോ ചെയ്യും.
നല്ല ഡ്രൈവർമാർക്ക് ആനുകൂല്യം
നിയമം പാലിക്കുന്ന ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയും ഈ വ്യവസ്ഥയിലുണ്ട്. തെറ്റുകളൊന്നും വരുത്താതെ നല്ല ഡ്രൈവിങ് റെക്കോർഡ് സൂക്ഷിക്കുന്ന ഡ്രൈവർമാർക്ക് ഇൻഷുറൻസ് കമ്പനികളില്‍ നിന്ന് പ്രീമിയം കിഴിവുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും പോസിറ്റീവ് പോയിൻ്റുകളും ലഭിക്കും. എന്നാല്‍, തുടർച്ചയായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് കടുത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരും. ഡ്രൈവർമാരുടെ പരിശീലന നിലവാരം ഉയർത്തുന്നതിനും ഗതാഗത മന്ത്രാലയം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഡ്രൈവിങ് ലൈസൻസ് നല്കുന്ന പ്രക്രിയ കൂടുതല്‍ സുതാര്യവും കർശനവുമാക്കുന്നതിനായി രാജ്യത്തുടനീളം പുതിയ ട്രെയിനിങ് സെൻ്ററുകള്‍ സ്ഥാപിക്കുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കല്‍
ലൈസൻസ്, ഡ്രൈവിങ് ട്രെയിനിങ്, റോഡ് സുരക്ഷ എന്നീ 3 തലങ്ങളിലും സമഗ്രമായ പരിഷ്കാരം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രതിവർഷം നടക്കുന്ന ലക്ഷക്കണക്കിന് റോഡപകടങ്ങളും ജീവഹാനിയും തടയുക എന്ന വലിയ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ്. ഡിജിറ്റല്‍ സ്കോറിങ് നിലവില്‍ വരുന്നതോടെ ഡ്രൈവർമാർ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാൻ നിർബന്ധിതരാകും.






