തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന 'അമൃതംപൊടി'യില്‍ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉള്‍പ്പെടുത്താൻ നിർദേശം നല്കി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
നിലവില്‍ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാല്‍ അടുത്ത ബാച്ച് നിർമാണം മുതല്‍ മധുരത്തിനായി കുറഞ്ഞ അളവില്‍ ശർക്കര മാത്രമായിരിക്കും ചേർക്കുക. എന്നാല്‍, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നല്‍കിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്.
ധാന്യപ്പൊടികളില്‍ ശർക്കര ചേർക്കുമ്പോള്‍ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല. രണ്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തില്‍ പഞ്ചസാരയോ ശർക്കരയോ ഉള്‍പ്പെടെ യാതൊരുവിധ അധിക മധുരവും നല്‍കരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നല്കുന്ന കർശന മാർഗനിർദേശം.
രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മധുരം നല്‍കാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തില്‍ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയില്‍ ഭാവിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.






