കോഴിക്കോട്: സിപിഐഎം സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കി ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പിലേറ്റ വൻ തോല്‍വിയ്ക്ക് പിന്നാലെ സംസ്ഥാനനേതൃത്വം പുനസംഘടിപ്പിച്ചും, ശൈലിമാറ്റത്തിന് നേതാക്കള്‍ക്ക് നിർദേശം നല്‍കിയും തിരുത്തല്‍ ആരംഭിച്ച് സിപിഐഎം.
പി ബി യുടെ ഇടപെടലാണ് നടപടി ഉറപ്പാക്കിയത്. പരാജയത്തിന് ഉത്തരവാദികള്‍ ഉണ്ടായേ മതിയാകൂവെന്നും സംസ്ഥാന സെക്രട്ടറിയെ ഒഴിവാക്കാൻ കഴിയില്ലന്നും കേന്ദ്ര നേതൃത്വം വിപുലീകൃത സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനെതിരെയുള്ള നടപടി ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നടപടി ഉണ്ടായേ മതിയാകൂ എന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കുകയായിരുന്നു. ഉത്തരവാദിത്തം നിർവഹിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ എം വി ഗോവിന്ദനെ, എം എ ബേബി ശാസിച്ചു. പിണറായി വിജയൻ ശൈലി തിരുത്തണമെന്ന് നിർദേശമുയർന്നു. മൂന്ന് ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാൻ തീരുമാനിച്ചാണ് സമാപിച്ചിരിക്കുന്നത്.
സിപിഐഎം സംഘടനാതലത്തില്‍ വൻ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ്, ഡോക്ടർ ജോണ്‍ ബ്രിട്ടാസ് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോക്ടർ ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി. ഒമ്പത് വനിത-യുവജന നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളാക്കി. ടി പി രാമകൃഷ്ണന് പകരം പി രാജീവ് എല്‍ഡിഎഫ് കണ്‍വീനറായേക്കും






