കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ വിവാദമായ മൈക്രോഫിനാൻസ് അഴിമതിക്കേസില്‍ ഒരു കേസില്‍ പോലും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളില്‍ ഏതൊക്കെ കുറ്റപത്രം നല്കി എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് നേരിട്ട് ഹാജരായാണ് എസ്.പി മറുപടി നല്‍കിയത്
ആകെ എട്ട് കേസുകളില്‍ പ്രതികളുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഇതില്‍ പുല്‍പ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞെന്നും എസ്.പി കോടതിയെ അറിയിച്ചു. പ്രതികളെ വിചാരണ ചെയ്യുന്നതിനായി സർക്കാരിനോട് മുൻകൂർ അനുമതി തേടിയിട്ടുണ്ടെന്നും, ഈ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വരുന്ന സെപ്റ്റംബറില്‍ തന്നെ പരിഗണിച്ച് തീരുമാനമെടുക്കാൻ പിന്നോക്ക വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി കർശന നിർദ്ദേശം നല്കി. നേരത്തെ ഈ കേസില്‍ അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.






