കാസർകോട്: ഒരേ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച രണ്ട് മഹീന്ദ്ര താർ ജീപ്പുകള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉപ്പള കൈക്കമ്പയില്‍ അടുത്തടുത്തായി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് ഒരേ നമ്പർ പ്ലേറ്റ് കണ്ടെത്തിയത്.
കെഎല്‍ 14 എജെ 3008 എന്ന നമ്പർ പ്ലേറ്റ് ഘടിപ്പിച്ച രണ്ട് താർ ജീപ്പുകള്‍ കണ്ടതിനെ തുടർന്ന് നാട്ടുകാർ മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തിന്റേത് യഥാർഥ നമ്പർ പ്ലേറ്റാണെന്നും മറ്റൊന്നില്‍ അതേ നമ്പർ വ്യാജമായി ഉപയോഗിച്ചതാണെന്നും കണ്ടെത്തി. കാസർകോട് നഗരസഭാ പരിധിയിലെ ഉമ്മർ റാഷിദിന്റെ പേരിലുള്ള താർ ജീപ്പിനാണ് കെഎല്‍ 14 എജെ 3008 എന്ന നമ്പർ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളത്. ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിലെ ഫഖ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു താർ ജീപ്പിലാണ് ഈ നമ്പർ വ്യാജമായി ഘടിപ്പിച്ചിരുന്നത്. ഈ വാഹനത്തിന്റെ യഥാർഥ രജിസ്ട്രേഷൻ നമ്പർ കെഎല്‍ 14 എജി 2557 ആണെന്ന് കണ്ടെത്തി.
വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാൻസ് കമ്പനിയുടെ പരിശോധനയും റിക്കവറി സംഘത്തിന്റെ നീക്കവും ഒഴിവാക്കാനാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതെന്നാണ് ഫഖ്റുദ്ദീൻ പൊലീസിന് നല്കിയ മൊഴി.
വ്യാജ നമ്പർ ഉപയോഗിച്ച് വാഹനം മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കോ കുറ്റകൃത്യങ്ങള്‍ക്കോ ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനം അശ്രദ്ധമായും അപകടകരമായും ഓടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 281-ാം വകുപ്പും മോട്ടോർ വാഹന നിയമത്തിലെ 39, 128, 192 വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്.






