കോട്ടയം: കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും കല്യാണ സദ്യ ഓഡര്‍ എടുത്തതിന് ശേഷം ഭക്ഷണം നല്‍കാതിരുന്ന സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രദേശത്തെ കേറ്ററിങ് സ്ഥാപന ഉടമകള്‍ .
ലൈസന്‍സ് എടുത്തു മാന്യമായ രീതിയില്‍ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം തട്ടിപ്പുകളെന്നു കേറ്ററിങ് സ്ഥാപന ഉടമകള്‍ പറയുന്നു. കേറ്ററിംങ് സ്ഥാപനങ്ങളുടെ തട്ടിപ്പ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നും കേറ്ററിങ് സ്ഥാപന ഉടമകള്‍ പറയുന്നു.
സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ അതിസുന്ദരമാക്കാനാണു പലപ്പോഴും കേറ്ററിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍, യാതൊരു വിധ ലൈസന്‍സോ അംഗീകാരമോ ഇല്ലാത്ത ചില തട്ടിപ്പ്, ഓണ്‍ലൈന്‍ സംഘങ്ങളാണ് ഈ മുഹൂര്‍ത്തങ്ങളുടെ ശോഭകെടുത്തന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ തട്ടിപ്പ് നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ഉദയം കേറ്ററിങ്ങ് എന്ന സ്ഥാപനത്തിന് എതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നതാണ്. ഇതു സംബന്ധിച്ചു ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന് (എ.കെ.സി.എ) മുന്‍കൂട്ടി മുന്നറിയിപ്പും നല്‍കിയിരുന്നതാണ്.
ഓണ്‍ലൈനില്‍ പരസ്യം നല്കി ഇവന്റ് മാനേജ്മെന്റ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ഇത്തരം ഇവന്റുകള്‍ക്ക് ബുക്ക് ചെയ്യുന്നവരാണു ജാഗ്രത പുലര്‍ത്തേണ്ടത്. തങ്ങള്‍ ഭക്ഷണവും ഇവന്റുകളും ബുക്ക് ചെയ്യുന്നവര്‍ മതിയായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണോ എന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തേണ്ടതാണ്.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കേറ്ററിംങ് യൂണിറ്റുകള്‍ക്ക് ജി.എസ്.ടി ലൈസന്‍സും, ഭക്ഷ്യസുരക്ഷാ ലൈസന്‍സും, ഈ ലൈസന്‍സുകള്‍ എല്ലാം ഉള്ള കിച്ചണുകളും ഉണ്ടാകും. എന്നാല്‍, ഇതൊന്നുമില്ലാതെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്നത്.
ഈ സാഹചര്യത്തില്‍ അംഗീകാരമുള്ള കേറ്ററിങ് സ്ഥാപനങ്ങളുടെ പട്ടിക പുറത്തു വിടാന്‍ എ.കെ.സി.എ തയ്യാറാകുകയാണ്. മതിയായ ലൈസന്‍സ് അടക്കം നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇവന്റുകള്‍ ഏല്‍പ്പിക്കാനും, വഞ്ചിതരാകാതെ ഇരിക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും എ.കെ.സി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു..






