ആലപ്പുഴ : ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തിൽ ഉസ്ബെക്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ ബിഎൻഎസ്എസ് 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുൽ അനമും. ഇരുവരും സുഹൃത്തുകളായിരുന്നു. തർക്കത്തിനിടെ സാവരിയയെ ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.






