ആലപ്പുഴ : ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി പ്രഖ്യാപിച്ച് അധികൃതർ. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്കൂളിനാണ് സ്കൂള്‍ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക. കൃത്യമായ സമയത്ത് അവസാനിച്ചാല്‍ തന്നെ 2.30 ആകും മത്സരം അവസാനിക്കാൻ. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോള്‍ പുലർച്ചെ മൂന്നാകും. എന്നാല്‍ എക്സ്ട്രാ ടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാല്‍ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികള്‍ക്ക് അവധി നല്കാൻ സ്കൂള്‍ അധികൃതർ തീരുമാനിച്ചത്.
നേരത്തെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്ക് തിങ്കളാഴ്ച അവധി നല്കാൻ സ്കൂള്‍ അധികൃതർ തയ്യാറായിരുന്നു. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സില്‍ ഇരിക്കാതിരിക്കാനും കുട്ടികള്‍ക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നല്‍കുന്നതെന്നാണ് അധികൃതരുടെ വാദം.
അതേസമയം, സ്കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. അവധി നല്‍കണമോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അധ്യായന ദിവസങ്ങള്‍ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നല്‍കേണ്ടിവരും. അക്കാര്യത്തില്‍ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.






