കല്‍പ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവില്‍ വൻ തട്ടിപ്പ്. കുടുംബശ്രീ അംഗങ്ങള്‍ അടച്ച തുക ബാങ്കില്‍ എത്തിയില്ല.
വ്യാജ രസീതുകള്‍ ഉണ്ടാക്കിയും വായ്പാ തിരിച്ചടവില്‍ തിരിമറി കാണിച്ചുമാണ് തട്ടിപ്പ്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ മുൻ അക്കൗണ്ടന്റിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023 ല്‍ ഒന്നര ലക്ഷം രൂപ വായ്പ തിരിച്ചടച്ച രസീത് കൈവശം ഉണ്ടായിരുന്നതിനാല്‍ അതുമായി കുമ്പളേരി സ്വദേശി സ്റ്റെല്ല ഓഡിറ്റിന് എത്തിയ ഉദ്യോഗസ്ഥരെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ലോണ്‍ കുടുംബശ്രീ ഓഫീസില്‍ തിരിച്ചടച്ചപ്പോള്‍ വ്യാജ രസീത് നല്കി. പണം ബാങ്കില്‍ അടയ്ക്കാതെ തിരിമറി നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. സംരംഭങ്ങള്‍ തുടങ്ങാനായി വായ്പയെടുത്ത കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളുമാണ് തട്ടിപ്പിനിരയായത്. നിരവധി ലോണുകള്‍ തിരിച്ചടയ്ക്കാതെ തിരിമറി നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍.
2023 ല്‍ തന്നെ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് മുൻ സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറയുന്നു. മുൻ സിഡിഎസ് ചെയർപേഴ്സനെതിരെയാണ് ആരോപണം. മീനങ്ങാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നല്കിയ പരാതിയില്‍ കുടുംബശ്രീ മുൻ അക്കൗണ്ടന്റ് ജോഷിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുകയാണ്. വർഷങ്ങളായി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഭരിക്കുന്നത് എല്‍ഡിഎഫ് ഭരണ സമിതിയാണ്. ഓഡിറ്റ് പൂർത്തിയായാല്‍ മാത്രമേ എത്രത്തോളം രൂപയുടെ തിരിമറിയാണ് നടന്നത് എന്ന് വ്യക്തമാകൂ.






