തിരുവനന്തപുരം : സംസ്ഥാനത്ത് ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടി. അതിനിടെ ഭാഗ്യ കുറി വിൽപ്പന മേഖലയിൽ സ്വകാര്യ ആപ്പുകൾ പിടിമുറുക്കിയതോടെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്. ഭാഗ്യക്കുറി പരിശോധനയ്ക്കുള്ള സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ലോട്ടറി വകുപ്പ് തീരുമാനിച്ചു.
സർക്കാരിന്റെ ആപ്പ് ഉണ്ടായിട്ടും 15ലധികം സ്വകാര്യ ആപ്പുകൾ ഭാഗ്യാന്വേഷികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സാഹചര്യത്തിൽ വ്യാജ ആപ്പുകൾ പൂട്ടാൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകും. സംസ്ഥാന സർക്കാർ ഭാഗ്യാന്വേഷികൾക്ക് ലോട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിനായി ആപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാരും ഭാഗ്യാന്വേഷികളും കൂടുതലും ഉപയോഗിക്കുന്നത് സ്വകാര്യ ആപ്പുകൾ ആണ്.
സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സമ്മാന തുകയിലും ടിക്കറ്റ് നമ്പറിലുമടക്കം വലിയ തെറ്റുകൾ സംഭവിക്കുന്നുണ്ടന്നാണ് കച്ചവടക്കാരുടെ പരാതി. സർക്കാർ ആപ്പിന്റെ പ്രചാരം നഷ്ടപ്പെട്ടതോടെയാണ് സ്വകാര്യ ഭീമന്മാർ ഈ മേഖല കയ്യടക്കിയത്. സംസ്ഥാന സർക്കാരിന്റെ വലിയ വരുമാന മാർഗങ്ങളിൽ ഒന്നായ ലോട്ടറി വിൽപ്പനയെ കൂടുതൽ പ്രചാരത്തിൽ ആക്കാൻ വിജിലൻസ് അന്വേഷണത്തോടൊപ്പം, ബോധവൽക്കരണ ക്യാമ്പയിനും ആരംഭിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്.






