തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ കുടിവെള്ളം പോപ്കോണ്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതില്‍ സർക്കാരിന് ഇടപെടല്‍ നടത്താൻ പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്ത് നിന്നും വെള്ളം കൊണ്ടുവരാൻ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും, മനുഷ്യവകാശ ലംഘനവുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവർ ഉണ്ടാകും. പുറത്ത് നിന്നും തിയേറ്ററുകളിലേക്ക് വെള്ളം കൊണ്ടുവരാൻ അനുവദിക്കാത്തത് ഇത്തരക്കാർ ഉള്‍പ്പെടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ പുറത്ത് നിന്നും വെള്ളം തിയേറ്ററില്‍ അനുവദിക്കാത്തത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു.
പുറത്ത് നിന്നും വെള്ളം അനുവദിക്കുകയും അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകള്‍, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളില്‍ വരെ പുറത്ത് നിന്നും കുടിവെള്ളം ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തൂക്കവും എംആർപിയും വ്യക്തമാക്കുന്ന പായ്ക്കറ്റില്‍ ഇടാതെയാണ് തിയേറ്ററുകളില്‍ പോപ്കോണ്‍ വില്‍ക്കുന്നത്. പായ്ക്കറ്റില്‍ ആണെങ്കില്‍ ഇവയുടെ തൂക്കവും എംആർപിയും പരിശോധിക്കാൻ സാധിക്കും. പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതില്‍ പറഞ്ഞിരിക്കുന്ന വിലയിലാണോ പോപ്കോണ്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതെന്നുമാണ് ഇപ്പോള്‍ പരിശേധിക്കുന്നത്. വിലവിവര പട്ടികയില്‍ കാണിച്ചിരിക്കുന്ന വിലയില്‍ കൂടിയ തോതിലാണ് വില്‍പ്പനയെങ്കില്‍ നടപടി സ്വീകരിക്കും.
പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യു. തിയേറ്ററില്‍ കുടിവെള്ളം പോപ്കോണ്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി കാലങ്ങളായുള്ളതാണെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, പായ്ക്കറ്റില്‍ ഉള്ളതും അല്ലാത്തതുമായ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരമില്ലെന്ന് വകുപ്പ് മേധാവി രാജേഷ് സാം പറഞ്ഞു. സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതി തിരുവനന്തപുരം മേയർ വിവി രാജേഷ് ഉന്നയിച്ചതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ആരംഭിച്ചത്. പുറത്ത് 25 രൂപയുള്ള പോപ്കോണിന് തിയേറ്ററില്‍ 250 രൂപയാണെന്നും കുടിവെള്ളത്തിന് ഇരട്ടിയിലധികം രൂപയാണെന്നും രാജേഷ് ആരോപിച്ചു.






