അപ്പാഞ്ചിറ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആപ്പാഞ്ചിറ മാന്നാർ, മൂർക്കാട്ടിൽ മാത്യു(80) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്. മാത്യുവിന്റെ മകൻ എബി മാത്യുവിനെ കടുത്തുരുത്തി പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ആദ്യം സാധാരണ മരണമെന്ന് കരുതിയിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മാത്യുവിനെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ശരീരത്തിൽ തലയിലും നടുവിനും മൂക്കിനും പുരികത്തിനും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണം കൊലപാതകം ആണെന്ന് കണ്ടെത്തിയത്.
മരിച്ച മാത്യുവിൻ്റെ ശരീരത്തിൽ വിവിധ സ്ഥലങ്ങളിൽ മുറി വേറ്റ പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കുറച്ചു നാളുകളായി സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യുവും മകൻ എബി മാത്യുവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് മാന്നാറിലെ വീട്ടിൽ എത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പോലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് മകൻ എബിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്.
എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.






