കണ്ണൂർ: പയ്യന്നൂര്‍ മാത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയന്റെ പ്രസ്താവനകളില്‍ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണന് എംഎല്‍എ.
തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ത്തന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ഒരു പിബി അംഗം പരസ്യ നിലപാടെടുക്കുന്നത് ശരിയാണോ എന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം തീരുമാനിക്കട്ടെ. കോടാലിക്കൈ എന്നും വര്ഗവഞ്ചകന് എന്നും വിളിക്കുകയല്ലാതെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി പിണറായിയോ കണ്ണൂര്‍ ജില്ലാ നേതൃത്വമോ നല്കുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്നതാണ്. അത് നിഷേധിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇപ്പോള്‍ പിബി അംഗം തന്നെ പരസ്യമായി സ്വീകരിക്കുന്നത്. ഇത് ശരിയാണോ എന്ന് നേതൃത്വവും അണികളും പരിശോധിക്കണം. എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. 50,000ത്തോളം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാര്‍ഥിയെ അതും മറികടന്ന് ഏഴായിരത്തില്‍പ്പരം വോട്ടിനാണ് താന്‍ ജയിച്ചത്. പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നത് കൂടിയാണ് ഇത്തരത്തിലൊരു നിലപാട്. പിണറായിക്ക് എതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്ന എന്തെങ്കിലും വിശദീകരണം അദ്ദേഹത്തിന് നല്‍കാനാകുന്നുണ്ടോ? എന്നെ കോടാലിക്കൈ എന്നും വര്ഗവഞ്ചകന് എന്നും വിളിക്കുകയല്ലാതെ വസ്തുതാപരമായി എന്തെങ്കിലും പറയാന്‍ പാര്‍ട്ടിക്ക് കഴിയുന്നുണ്ടോ? പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ തനിക്ക് നേരെ അക്രമം നടക്കുന്നുണ്ട്. ഇത് എല്ലാക്കാലത്തും വിലപ്പോകില്ല. ആര് ആരെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ ജനത്തിന് ഒരു നിലപാടുണ്ട്. അക്രമഭീഷണി കൊണ്ടൊന്നും ഇത്തരം നിലപാടുകളില്‍ നിന്ന് ഒളിച്ചോടാന്‍ തയ്യാറല്ലെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.






