കോട്ടയം: അമേരിക്കയിൽ മലയാളി യുവതി രണ്ട് സുഹൃത്തുക്കളെ കൊലപ്പെടുത്തി. സംഭവത്തിൽ
പ്രതിയായ യുവതി കസ്റ്റഡിയിൽ. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിൻ്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശ്ശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ഇവരുടെ സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭിക്കുന്ന വിവരം.
കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം അനില കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. തുടർന്ന് കാർ നിർത്താതെ പോയതായും പറയുന്നു. അഞ്ജനയുടെ ഭർത്താവ് വിജീഷ് സംഭവം നടന്നതുമായി ബന്ധപ്പെട്ട് ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരമറിയിച്ചു.
വിജീഷ് വിലങ്ങന്നൂർ സ്വദേശിയാണ്. ഇളയമകളെ സ്‌കൂളിൽ നിന്നും വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിയെ ജേക്കബ് ഫോണിൽ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടർന്ന് ജേക്കബ് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ആനിയെ ബാത്ത്‌റൂമിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ജേക്കബിന്റെ ബന്ധുക്കൾ പറഞ്ഞു.
ഐ.ടി.ഐ ഫീൽഡിലാണ് ആനിയും ജേക്കബും ജോലി ചെയ്യുന്നത്. രണ്ടാഴ്ച്ച മുൻപാണ് ആനിയ്ക്ക് ജോലി ലഭിച്ചതും വർക്ക് പെർമിറ്റ് ലഭിച്ചതും. അതേസമയം, അനിലയുടെ അമേരിക്കയിലെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്നുണ്ടായ ഡിപ്രഷനും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ആനിയും ഭർത്താവ് ജേക്കബും എട്ട് വർഷമായി കാലിഫോർണിയായിലാണ് താമസം. ആൻഡ്രീന (10 വയസ്), അലീസാ (5 വയസ്) എന്നിവരാണ് മക്കൾ. ആനിയുടെ സംസ്‌കാരം പിന്നീട്. അഞ്ജനയും ഭർത്താവ് വിജീഷും എട്ടുവർഷമായി കാലിഫോർണിയയിൽ ജോലി ചെയ്ത് വരികയാണ്. ഇവരുടെ ഏകമകൾ വാമിക.






