തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിന്റെ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായി നുണ പറയുന്നു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ രണ്ട് മിനിറ്റ് കൊണ്ട് പൊളിഞ്ഞു വീഴുകയാണെന്നും എംഡിഎംഎ കേസിലെ പ്രതിയുമായുള്ള ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണെന്നും വികെ സനോജ് ആരോപിച്ചു.
നവകേരള സദസിന് മുമ്പ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സനോജ് ആവശ്യപ്പെട്ടു. ഏഴ് ജില്ലകളില്‍ പ്രതികള്‍ എംഡിഎംഎ കച്ചവടം നടത്തി. പ്രതികളുടെ വിദേശയാത്ര, കോള്‍ ലിസ്റ്റ് എന്നിവയെല്ലാം പരിശോധിക്കുകയും വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മീഡിയ ടീമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും വികെ സനോജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാന്‍ മാത്രം അഞ്ച് പേരുണ്ടെന്ന വിവരം പുറത്തുവന്നുവെന്നും സനോജ് ചൂണ്ടിക്കാട്ടി.
മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സനോജ് പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് ഒരുപറ്റം മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തു വരട്ടെയെന്നും വികെ സനോജ് പറഞ്ഞു.






