പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് 40-ഓളം യുവാക്കളിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. കോന്നി താഴം വില്ലേജ്, പത്തനംതിട്ട സ്വദേശി എമിൽ എന്ന അലനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്റ്റേഡിയം സ്റ്റാൻ്റ്, വാലിപ്പറമ്പ് റോഡിൽ പ്രവർത്തിച്ചിരുന്ന "ഗ്ലോബൽ പാത്ത് അസോസിയേഷൻ" എന്ന സ്ഥാപനത്തിൻ്റെ പേരിലായിരുന്നു തട്ടിപ്പ്. സൗദി അറേബ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും 1,20,000 രൂപ വീതം കൈപ്പറ്റിയാണ് പ്രതി ഒളിവിൽ പോയത്.
വിദേശ കമ്പനികളുടെ പേരിൽ വ്യാജ വിസയും വിമാന ടിക്കറ്റും നിർമ്മിച്ച് വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതി പരസ്യം നൽകിയിരുന്നത്. വഞ്ചനയിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും ഇയാൾക്കെതിരെ സമാന കേസുകൾ ഉണ്ട്.
പാലക്കാട് ഡിവൈഎസ്പി ഷാജു, സൗത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ കെ, എസ്ഐ ഷബീബ് റഹ്മാൻ, എഎസ് ഐമാരായ ബിജു, സജി എം, എസ്.സി.പി.ഒമാരായ രാജീദ് ആർ, രതീഷ്, ഷാലു കെഎസ് , അജിത്കുമാർ, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.






