തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി.
ആറ് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ 31-ന് രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട റാന്നിയില്‍ പ്രളയസമാന സാഹചര്യമാണ്. ആളുകളെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായിട്ടുണ്ട്.
ഉരുള്‍പൊട്ടലിലാണ് മൂന്നുപേർ മരിച്ചത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് മണപ്പാട്ട് റെജീന ജോണി (49), മകൻ ജോസഫിൻ ജോണി(24), ഇടുക്കി അടൂർമലയില്‍ മഷികല്ലേല്‍ സുമതി (69) എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.
മലപ്പുറത്ത് തോട്ടില്‍വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുള്‍ മുനീറിന്റെയും തസ്ലിമ ബാനുവിന്റെയും മകൻ രണ്ടരവയസ്സുകാരന് അബ്ദുള്‍ മുഹയിൻ, കൊണ്ടോട്ടി നീറാട് കൂനയില്‍ തോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണാന്തൊടി ഹമീദിന്റെയും നദീറയുടെയും മകന് ആദം ഐമനെന് (4) എന്നിവരാണ് മരിച്ചത്. കോട്ടയം പരിയാരത്ത് കാട്ടാം പാക്ക് വീട്ടിൽ ഷിനു കുര്യന്റെ മകൻ മിലൻ കെ ഷിനു (11) വെള്ളക്കെട്ടിൽ വീണ് മരിച്ചു.
കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് സ്വദേശിയായ നൗഷാദ് ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്
ഇടുക്കി വാഗമണില്‍ മണ്തിട്ടവീണ് കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.
വെള്ളിയാഴ്ച കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടുവങ്കല്‍ സ്വദേശിയായ രാധാകൃഷ്ണൻ മരിച്ചിരുന്നു. കാണാതായ മകൻ ഗൗതം കൃഷ്ണ (26)യ്ക്കായി തിരച്ചില്‍ തുടരുകയാണ്.






