കറുകച്ചാൽ: വയോധികനെ പരിചയം നടിച്ച് തന്ത്രപൂർവം കൂട്ടി കൊണ്ടുപോയി മദ്യം കുടിപ്പിച്ച് പൂസാക്കിയ ശേഷം 4 പവൻ സ്വർണ മാല തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ.
ചേർത്തല ചിന്നൻ കവല അരുൺ നിവാസിൽ സുധീഷ് കുമാർ ( 45 ), ആലപ്പുഴ തുമ്പോളി കുമ്മാടി പടിഞ്ഞാറ് ഭാഗം കട്ടിങ്ങൽ വീട്ടിൽ അനിഷ് ആന്റണി (47), കൊല്ലം കരുനാഗപ്പള്ളി കോവൂർ അനിൽ ഭവനിൽ അനിൽ കെ.രാജൻ (47) എന്നിവരാണ് അറസ്റ്റിലായത്.
ശാന്തിപുരം സ്വദേശി ജോസഫ് വർഗീസിന്റെ (62) സ്വർണ മാലയാണ് തട്ടിയെടുത്തത്.
ശനിയാഴ്ച കറുകച്ചാൽ ബിവറേജ് ഷോപ്പിനടുത്തു നിന്നാണ് പ്രതികൾ ഇയാളെ പരിചയപ്പെട്ടത്. മദ്യം വാങ്ങാൻ വന്നതായിരുന്നു വയോധികൻ . കഴുത്തിൽ സ്വർണമാല കിടക്കുന്നത് കണ്ടതോടെ പ്രതികൾ മാല തട്ടിയെടുക്കാൻ വഴിയാലോചിച്ചു. അങ്ങനെയാണ് തന്ത്രപരമായി ഇടപെട്ടത്. ചേട്ടനെ നല്ല പരിചയമുണ്ടെന്നു പറഞ്ഞാണ് അടുത്തത്. സംസാരത്തിനിടെ ഒന്നാം പ്രതി സുധീഷിന്റ ബർത്ത് ഡേയാണന്നും ചേട്ടനും ഒപ്പം കൂടണമെന്നു പറഞ്ഞാണ് ജോസഫ് വർഗീസിനെ വലയിലാക്കിയത്. പിന്നെ തന്ത്രപൂർവം
കൂട്ടിക്കൊണ്ടുപോയി.ആദ്യം മദ്യപിക്കാനെന്ന പേരിൽ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് നന്നായി മദ്യം കുടിപ്പിച്ചു. പിന്നീട് ബാറിൽ കൊണ്ടുപോയും മദ്യം വാങ്ങിക്കൊടുത്തു പിന്നീട് ബൈക്കിൽ കയറ്റി ചിങ്ങവനം മാളികപ്പടി ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചു. അപ്പോഴേക്കും, വയോധികൻ വീഴുന്ന അവസ്ഥയിലായിരുന്നു. അവിടെ വച്ച് വയോധികന്റെ മുണ്ടഴിച്ച് കൈകൾ കെട്ടിയ ശേഷം മാല ഊരിയെടുത്ത് പ്രതികൾ കടന്നു.
മണിക്കൂറുകൾ കഴിഞ്ഞ് ലഹരി വിട്ടപ്പോഴാണ് താൻ ചതിക്കപ്പെട്ടതായി വലയാധികന് മനസിലായത്. മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് തെറിച്ചു വീണു കിടപ്പുണ്ടായിരുന്നു. ഫോണിൽ മകനെ വിളിച്ച് അറിയിച്ചു. മകൻ എത്തിയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് കറുകച്ചാൽ പോലീസിൽ പരാതി നൽകി.
എസ് ഐ ടി.എസ്.ജയകൃഷ്ണൻ ഇന്നലെ ചാർജെടുത്തതേയുള്ളു. ആദ്യത്തെ കേസായിരുന്നു. ആദ്യം സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. അങ്ങനെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഒരാളെ ആലപ്പുഴയിൽ നിന്നും മറ്റുള്ളവരെ ചിങ്ങവനം, ചങ്ങനാശേരി ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു.പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തട്ടിയെടുത്ത സ്വർണമാല ചിങ്ങവനത്ത് ഒരു ജ്വല്ലറിയാൽ വിറ്റു. 309000 രൂപയാണ് സ്വർണം വിറ്റ് കിട്ടിയത്. ഈ തുക പ്രതികൾ വീതിച്ചെടുത്തു. ഇതിൽ കുറെ പണം ചെലവാക്കി. ബാക്കി പണം കണ്ടെടുത്തു. വിറ്റ സ്വർണം ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു.
പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.
പ്രതികൾ സഞ്ചരിച്ച 2 ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
ചങ്ങനാശേരി ഡിവൈഎസ് പി ആഷാദിന്റെ മേൽനോട്ടത്തിലായിരുന്നു കേസിന്റെ ആദ്യം മുതലുള്ള അന്വേഷണം. സീനിയർ സിപിഒ ജോഷി സേവ്യർ, സി പി ഒ ബ്രിജിത് കൃഷ്ണ, ആന്റണി വിക്ടർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.






