പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ എട്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ ചാമരാജ് നഗരില്‍ നിന്ന് കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. ചാമരാജ് നഗരില്‍ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവർ.
കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ബാബു ഭാസ്കറിന്റെ മൂത്തമകന് വൈശാഖും സജീവമായി പങ്കാളിയായി. അന്വേഷണ സംഘത്തോടൊപ്പം വൈശാഖും കര്‍ണാടകയിലെത്തി തിരച്ചിലില്‍ സഹകരിച്ചു. ശര്‍ക്കര വ്യാപാരം നടത്തുന്ന കുടുംബത്തിന് മൈസൂരുവില്‍ വ്യാപാരബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചത്.
അന്വേഷണത്തിനിടെ മലപ്പുറം നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുടുംബത്തിന്റെ പിക്കപ്പ് ജീപ്പ് കണ്ടെത്തിയത് നിര്‍ണായക തെളിവായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബം കാണാതായ ദിവസം രാവിലെ കര്‍ണാടക അതിര്‍ത്തി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. എന്നാല്‍ മടങ്ങിവരുമ്പോള്‍ വാഹനത്തില്‍ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്നും പിന്നീട് വാഹനം മലപ്പുറത്ത് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായി.
ബാബു ഭാസ്കറിനെയും കുടുംബത്തെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. വീട് പൂട്ടിക്കിടക്കുകയും മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരിക്കുകയും ചെയ്തതോടെ സംശയം ശക്തമായി. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിലേക്ക് പോകുകയാണെന്ന് കുടുംബം ചിലരോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.






